Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്‍; അതാണ് ഇംഗ്ലണ്ട് x അര്‍ജന്റീന സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില്‍ ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്ന ഹൈവോള്‍ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില്‍ തര്‍ക്കമില്ല. ഫിഫ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്‍ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള്‍ കീപ്പര്‍:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജോര്‍ദാന്‍ പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള്‍ കീപ്പര്‍. സഹകളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്‍സ്:
ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുഹി, ഡാന്‍ ബേണ്‍, എസ്രി കോന്‍സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര്‍ പവറുകള്‍. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന്‍ കഴിവുള്ളവര്‍. ഗുഹി, ജോണ്‍സ് എന്നിവരായിരിക്കും സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സെന്റര്‍ ഡിഫെന്‍ഡേഴ്സ്. ബാലന്‍സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്‍ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര്‍ റോളില്‍ മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്‍വെയ്ക്ക് എതിരായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന്‍ മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്‍വേഡ്:
ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന്‍ ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്‍. 120 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 85 ഗോള്‍ ഇംഗ്ലീഷ് ജഴ്സിയില്‍ നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്‍പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്‍ജന്റൈന്‍ ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള്‍ കീപ്പര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില്‍ ഈ ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന്‍ അര്‍ജന്റീന
മൂന്നു തവണ ലോകകപ്പുയര്‍ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍ കീപ്പര്‍:
ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പറായ എമിലിയാനൊ മാര്‍ട്ടിനെസാണ് അര്‍ജന്റൈന്‍ വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരം. അവിശ്വസനീമായ സേവുകള്‍ നടത്താന്‍ മിടുക്കന്. ഡിഫെന്‍ഡേഴ്സിനെ പൂര്‍ണമായി വിശ്വസിക്കുന്ന ഗോള്‍ കീപ്പര്‍. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്‍സ്: ക്രിസ്റ്റ്യന്‍ റൊമേരൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് എന്നിവരാണ് സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ്. ഇവരുടെ സെന്‍ട്രല്‍ ഡിഫെന്‍സ് പാര്‍ട്ണല്‍ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല്‍ മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള്‍ സ്ട്രോംഗ്. മടിയില്ലാതെ ഫൗള്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്‍ജന്റൈന്‍ ഡിഫെന്‍സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്‍ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍, ലിയാന്‍ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്‍ജന്റൈന്‍ മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന്‍ കെല്‍പ്പുള്ളവര്‍. ബാലന്‍സ് ചെയ്തു കളിക്കുന്നതില്‍ മികവ് വ്യക്തമാക്കിയവര്‍.
ഫോര്‍വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിയാണ് അര്‍ജന്റൈന്‍ ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന്‍ ആല്‍വരെസ്, ലൗതാരൊ മാര്‍ട്ടിനെസ്, തിയാഗൊ അല്‍മാഡ തുടങ്ങിയവരും ചേരുമ്പോള്‍ ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്‍ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന്‍ സാധിക്കുന്നവരാണ് ആല്‍വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില്‍ ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ലക്ഷ്യം.
Sports
ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്പെയിന് സെമിക്കു കിക്കോഫ്.
യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പെയിനിന്റെ കൗമാര താരം ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
2024 യൂറോ കപ്പ് ജേതാക്കളാണ് സ്പെയിന്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന് യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഈ രാത്രി അറിയാം. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും കൊമ്പുകോര്‍ക്കും. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. സ്പെയിന് മൂന്നാം സ്ഥാനക്കാരും.
ലോക ഫുട്ബോളിലെ ടോപ് ക്ലാഷ് ആണ് ഈ രാത്രിയില്‍ അരങ്ങേറുന്നതെന്നു ചുരുക്കം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (ചൊവ്വ പുലര്‍ച്ചെ 12.30) ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സ് x സ്പെയിന് വമ്പന്‍ പോരാട്ടം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പാനിഷ് കൗമാര സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മത്സരത്തിന്റെ ഹൈലൈറ്റാണ്.
എംബപ്പെ x യമാല്‍
എംബപ്പെയും യമാലും തമ്മിലുള്ള പോരാട്ടമായാണ് സെമി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് ഒപ്പം (8) ഒന്നാം സ്ഥാനത്തുള്ളവനാണ് കിലിയന്‍ എംബപ്പെ. മൂന്ന് അസിസ്റ്റും ഉണ്ട്. അതേസമയം, ലാമിന് യമാലിന് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അസിസ്റ്റ് നടത്തിയിട്ടുമില്ല. എന്നാല്‍, കളത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ യമാലിനു സാധിച്ചു. നാല് ഗോള്‍ നേടിയ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയിനിന്റെ ടോപ് സ്കോറര്‍. രണ്ട് ഗോളുമായി ഇംപാക്ട് സബ്ബായ മൈക്കല്‍ മെറിനോയാണ് രണ്ടാമത്.
സ്പാനിഷ് ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും (എംബപ്പെ) എഫ്സി ബാഴ്സലോണയ്ക്കും (യമാല്‍) വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര പോരാട്ടത്തില്‍ ഇരുവരും രണ്ട് തവണ മാത്രമാണ് കൊമ്പുകോര്‍ത്തത്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി ഫൈനലുകളിലായിരുന്നു അത്. രണ്ടു തവണയും സ്പെയിനിനായിരുന്നു ജയം.
യൂറോപ്യന്‍ ശത്രുത
ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുന്നതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലാണെന്നതു ശ്രദ്ധേയം. 2026 ഫിഫ ലോകകപ്പ് സെമിക്കു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി. 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും അതിനു മുമ്പ് ഏറ്റുമുട്ടിയത്. സ്പെയിന് 2-1നു ജയിച്ച പോരാട്ടം. അതിനു മുമ്പു നടന്ന 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്ഫ്രാന്സ് 2-1നു സ്പെയിനിനെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍കോള, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സാണോ; അതോ, ലാമിന് യമാല്‍, മാര്‍ക്ക് കുക്കെറെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിനാണോ ചിരിക്കുക എന്നതിനായാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരു ടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
Sports
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സമീപ നാളില്‍ ഹെഡര്‍ ഗോളുകളുടെ എണ്ണം കുറയുന്നതായി സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്. 2026 ലോകകപ്പില്‍ 292 ഗോളാണ് ഇതുവരെ പിറന്നത്.
ഓരോ മത്സരത്തിലും ശരാശരി 2.92 വീതം. ഇതില്‍ 33 എണ്ണം ഹെഡറിലൂടെ പിറന്നു. സെറ്റ് പീസുകളില്‍ നിന്നാണ് കൂടുതല്‍ ഗോള്‍ പിറന്നതെന്നതും ശ്രദ്ധേയം. ഇത്തവണ പിറന്ന ഗോളുകളില്‍ 60 ശതമാനവും കോര്‍ണര്‍ കിക്കുകളില്‍നിന്നായിരുന്നു.
ഹെഡര്‍ ഗോള്‍ എന്നത് ഫുട്ബോളിന്റെ സൗന്ദര്യങ്ങളില്‍ ഒന്നാണ്. ഏരിയല്‍ ഡ്വലില് നേടുന്ന വിജയമായും പന്തിനെ നിലംതൊടാതെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതായുമെല്ലാം ഹെഡറുകള്‍ വിലയിരുത്തപ്പെടുന്നു. 2026 ഫിഫ ലോകകപ്പില്‍ 11.3 ശതമാനം മാത്രമാണ് ഹെഡര്‍ ഗോളിന്റെ കണക്ക്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് കുറവ്. 2018 റഷ്യന്‍ ലോകകപ്പില്‍ പിറന്ന ഗോളുകലില് 23.7 ശതമാനം ഹെഡറിലൂടെ ആയിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ ആയപ്പോള്‍ ഇത് 18.4 ആയി കുറഞ്ഞു. 2026ല്‍ സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, 11.3 എന്നതാണ് ഹെഡര്‍ ഗോളിന്റെ നിലവിലെ കണക്ക്.
ഗോളില്ലെങ്കിലെന്താ...
ഹെഡര്‍ ഗോള്‍ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും മത്സരത്തില്‍ തല ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പ് മുന്നിലാണ്. ഹെഡര്‍ കൃത്യതയില്‍ മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് വര്‍ധനയുണ്ട്. 11.4 ശതമാനമാണ് 2026ല്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഹെഡിംഗ് റേറ്റ്. അതില്‍ത്തന്നെ ടാര്‍ഗറ്റ് ഹെഡര്‍ ഷോട്ടിലും വര്‍ധനവുണ്ട്. 33.5 ശതമാനമാണ് ഈ ലോകകപ്പില്‍ നിലവിലുള്ള ഹെഡര്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടിന്റെ കണക്ക്. അതുപോലെ ഹെഡിംഗ് അസിസ്റ്റിലും വര്‍ധനവുണ്ടായി.
ഹെഡര്‍ സ്ട്രൈക്ക് റേറ്റ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുലുള്ളത് മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ്. അതായത് 76 മുതല്‍ 90+ മിനിറ്റ് വരെ. ഈ ഘട്ടത്തില്‍ 33 ശതമാനമാണ് ഹെഡര്‍ ഗോള്‍ റേറ്റ്. ഈ ഘോട്ടത്തില് അല്ലാതെയുള്ള ഗോള്‍ പിറവി 26 ശതമാനം മാത്രം.
തലയില്‍ ഇംഗ്ലണ്ട്
ഹെഡര്‍ ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പില്‍ ഏറ്റവും അപകടകാരികള്‍ ഇംഗ്ലണ്ടാണ്. ഹെഡര്‍ ഷോട്ടിലൂടെ ഉള്ള ഇംഗ്ലണ്ടിന്റെ എക്സ്പെറ്റഡ് ഗോള്‍ റേറ്റ് (xG) 2.9 ആണ്. ഇക്കാര്യത്തില്‍ സെമി ഫൈനലില്‍ എത്തിയ ടീമുകളില്‍ ഏറ്റവും ബലഹീനം ഫ്രാന്‍സ്. ലേ ബ്ലൂസിന്റെ എക്സ്പെറ്റഡ് ഹെഡര്‍ ഗോള്‍ റേറ്റ് 1.4 മാത്രം. അതേസമയം, മറ്റു സെമി ഫൈനലിസ്റ്റുകളായ സ്പെയിനും (1.9) അര്‍ജന്റീനയും (1.8) ഹെഡര്‍ ഗോള്‍ xG റേറ്റില്‍ ഭേദപ്പെട്ടവരാണ്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില്‍ ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്‍, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില്‍ അല്ല, ഫുട്ബോളില്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്‍ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള്‍ വൈരം. ഫിഫ ലോകകപ്പില്‍ വല്ലപ്പോഴും മാത്രമെത്തുന്ന കോള്‍ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില്‍ വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്‍. അതായത് 14
വര്‍ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്‍ലന്‍ഡിനെ അര്‍ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്‍ഷന്‍ ഹൈപ്പര്‍ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്‍. യൂറോപ്പില്‍ കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്‍ജന്റീനയും തമ്മില്‍ എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്‍ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്‍ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്‍ജന്റീനയില്‍നിന്ന് വെറും 450 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്‍ഡ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല്‍ അര്‍ജന്റീനക്കാര്‍ അവകാശപ്പെടുന്നിടം. എന്നാല്‍, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര്‍ അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്‍ജന്റൈന്‍ സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ കപ്പല്‍ വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്‍ജന്റൈന്‍ സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്‍ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്‍ക്കാര്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്‍ജന്റീന കളത്തില്‍. ആ മത്സരം രണ്ടു കാര്യങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്‍. മത്സരം അര്‍ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല്‍ അല്ലാത്തൊരു പൊളിറ്റിക്കല്‍ പ്രസ്താവന നടത്തി. “ഞങ്ങള്‍ രാജ്യത്തിന്റെ പതാകയെയാണ് ഉയര്‍ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്‍റ്റി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്‍. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില്‍ അര്‍ജന്റീന ഒപ്പം. എന്നാല്‍, 47-ാം മിനിറ്റില്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അര്‍ജന്റൈന്‍ ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില്‍ സിമയോണിയെ പിന്‍കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്‍വിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്.
Sports
മയാമി: ജൂഡ് ബെല്ലിങ്ഗമിന്റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍. ഗാലറിയില്‍ അണിനിരന്ന നോര്‍വീജിയന്‍ താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്നും സംഘവും ക്വാര്‍ട്ടറില്‍ ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇംഗ്ലണ്ടിന്റെ നാലാം സെമി ഫൈനല്‍ പ്രവേശമാണ്.
ഗോള്‍ 1; ഇംഗ്ലണ്ട് ഞെട്ടി
ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്നും നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടും മത്സരത്തില്‍ ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില്‍ കിടിലന്‍ ആംഗിള്‍ ഷോട്ടിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്‍ഡറപ്പിന്റെ ഷോട്ട് സെക്കന്‍ഡ് പോസ്റ്റിന്റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.
ഗോള്‍ 2, 3; ബെല്ലിങ്ഗം
45+2-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ആന്റണി ജോര്ഡന് നല്കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള്‍ പിറന്നത്. രണ്ട് നോര്‍വീജിയന്‍ ഡിഫെന്‍ഡേഴ്സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ അധിക സമയം.
93-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്റെ രണ്ടാം ഗോള്‍. 25 വാര അകലെനിന്ന് മോര്ഗന് റോജേഴ്സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ആറാം ഗോള്‍.
റഫറിയുടെ കള്ളക്കളി!
ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്‍വെയും രംഗത്ത്. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ നോര്‍വെ 2-1നു മുന്നിലെത്തി. എന്നാല്‍, ഗോളിലേക്കുള്ള ബില്‍ഡപ്പിനിടെ എര്‍ലിംഗ് ഹാലണ്ട് ഫൗള്‍ ചെയ്തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള്‍ റദ്ദാക്കി. അര്‍ജന്റീനയ്ക്ക് എതിരേ ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.
Sports
അര്‍ജന്റീനയ്ക്ക് എതിരായ ക്വാര്‍ട്ടറിന്റെ 72-ാം മിനിറ്റില്‍ അഭിനയം പിഴച്ച് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ബ്രീല്‍ എംബോളോയ്ക്കു മൈതാനം വിടേണ്ടിവന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയ നിമിഷം.
അര്‍ജന്റൈന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ലിസാന്‍ഡ്രൊ പരേഡസ് കാല്‍വച്ച് വീഴ്ത്തിയതായി എംബോളോ അഭിനയച്ചു വീണു. പരേഡസിന് മഞ്ഞ.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി റഫറിയുമായി വാക്കേറ്റം. തുടര്‍ന്ന് വിഎആര്‍ പരിശോധന. അതോടെ പരേഡസ് എംബോളൊയെ ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. മനപൂര്‍വമുള്ള അഭിനയത്തിന് എംബോളൊയ്ക്ക് മഞ്ഞക്കാര്‍ഡ്.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ മഞ്ഞ കണ്ട എംബോളൊ അതോടെ കണ്ണീര്‍വാര്‍ത്തു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും തോരാക്കണ്ണീരുമായി എംബോളൊ മൈതാനം വിട്ടു.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള് ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്‍സിൽ കേരളത്തിന്റെ അപര്‍ണ ബാലന്- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്റീന.
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.
Sports
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
Sports
ഫോക്സ്ബറോ: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നു റിപ്പോര്‍ട്ട്.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിനിടെ എംബപ്പെയുടെ കണങ്കാലിനു പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു സംഭവം. പിന്നാലെ എംബപ്പെ മൈതാനം വിട്ടു. പിന്നീട് കാലില്‍ ഐസ്പാക്കുകളുമായി ആയിരുന്നു എംബപ്പെ ഡഗൗട്ടില്‍ ഇരുന്നത്.
പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഫ്രാന്‍സ് ടീം വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പരിക്ക് ഗൗരവമുള്ളതല്ലെന്ന് മുഖ്യപരിശീലകന്‍ ദിദിയെ ദേഷാംപ് അറിയിച്ചു. കിലിയന്‍ എംബപ്പെയുടെ പരിക്ക് പ്രശ്നമുള്ളതല്ലെന്നു വ്യക്തമായിട്ടുണ്ട്. മത്സരശേഷം എംബപ്പെ മൈതാനത്തിലൂടെ യഥേഷ്ടം നടന്നിരുന്നു.
സെമി ഫൈനലില്‍ എംബപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം. സ്പെയിന് x ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളാണ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുക.
2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ സമ്പാദ്യം എട്ട് ആയി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും എട്ട് ഗോളുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്ക്കാണ് മുന്‍തൂക്കം. കാരണം, എട്ട് ഗോളിനൊപ്പം മൂന്ന് അസിസ്റ്റും എംബപ്പെ നടത്തി. മെസിക്ക് ഒരു അസിസ്റ്റ് മാത്രമാണുള്ളത്.
Sports
എതിരാളികളെ നിര്‍ദയം തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ഫ്രാന്‍സിന്റെ പടയോട്ടത്തില്‍ നിര്‍ണായകം വൈഡ് പ്ലേമേക്കറായ മൈക്കല്‍ ഒലിസിന്റെ നീക്കങ്ങളാണ്. ഫിഫ 2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും 24കാരനായ ഈ മധ്യനിര താരം.
മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും കൂടുതല്‍ സമയം കളത്തില്‍ ചെലവിട്ടതും ഒലിസായിരുന്നു. ഇഞ്ചുറി ടൈമുകള്‍ അടക്കം 102 മിനിറ്റാണ് ഒലിസ് മൊറോക്കോയ്ക്ക് എതിരേ കളത്തില്‍ ഉണ്ടായിരുന്നത്.
മത്സരത്തില്‍ ഒലിസിന്റെ ഓവറോള്‍ ഇടപെടല്‍ 12 ശതമാനമുണ്ടായിരുന്നു. മറ്റെല്ലാ ഫ്രഞ്ച് താരങ്ങളേക്കാളും മുന്നില്‍. ഗോള്‍ നേടിയ കിലിയന്‍ എംബപ്പെയുടെ ഇടപെടല്‍ ഏഴ് ശതമാനവും ഉസ്മാന് ഡെംബെലെയുടേത് ഒമ്പത് ശതമാനവുമായിരുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.
മൂന്ന് ഷോട്ട് എടുക്കാനും ഒലിസിനു സാധിച്ചു. രണ്ട് ഷോട്ടിന് അസിസ്റ്റും നടത്തി. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയില്‍ ഒലിസ് നടത്തിയത് നാല് പാസ്. പെനാല്‍റ്റി ഏരിയയിലെ ടച്ചുകള്‍ 10ഉം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള കളിക്കാരനും ഒലിസ് തന്നെ.
കിലിയന്‍ എംബപ്പെ, ബ്രാഡ്ലി ബര്‍കോള എന്നിവരാണ് മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റേറ്റിംഗില്‍ ഒലിസിനു പിന്നിലുള്ളത്. മത്സരത്തില്‍ ആകെ ഒലിസ് നടത്തിയത് 77 ടച്ചുകള്‍. 0.17 ആയിരുന്നു എക്സ്പെറ്റഡ് ഗോള്‍ റേറ്റ്. എക്സ്പെറ്റഡ് അസിസ്റ്റ് റേറ്റ് 0.13ഉം. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഡബിള്‍ എന്‍ജിനാണ് ഒലിസ്.ഇതുവരെ അഞ്ച് ഗോളിന് അസിസ്റ്റ് നടത്തി. 283 പാസുകള്‍ പൂര്‍ത്തിയാക്കി.
Sports
ക്രൈസ്റ്റ് ചർച്ച്: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട തുടക്കം. ആദ്യദിനം കളി അവസാനിപ്പിക്കുമ്പോൾ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 231 റൺസെന്ന നിലയിലാണ് ആതിഥേയർ.
നാലു റൺസ് വീതവുമായി സാക് ഫോക്സും ജേക്കബ് ഡഫിയുമാണ് ക്രീസിൽ. 52 റൺസെടുത്ത കെയ്ൻ വില്യംസണാണ് ടോപ് സ്കോറർ. നായകൻ ടോം ലാഥം (24), ടോം ബ്ലണ്ടൽ (29), മൈക്കൽ ബ്രേസ്വെൽ (47), നഥാൻ സ്മിത്ത് (23) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഡെവൺ കോൺവേ (പൂജ്യം), രചിൻ രവീന്ദ്ര (മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.
വെസ്റ്റ് ഇൻഡീസിനു വേണ്ടി കെമർ റോച്ച്, ഒജയ് ഷീൽഡ്സ്, ജസ്റ്റിൻ ഗ്രീവ്സ് എന്നിവർ രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജെയ്ഡൻ സീൽസ്, ജൊഹാൻ ലെയ്ൻ, റോസ്റ്റൺ ചെയ്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
District News
നീണ്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി നീണ്ടൂരില്‍ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തൃക്കേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിര്‍മിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചെലവിട്ടാണ് നിര്‍മാണം.
ഒരേക്കറോളം വരുന്ന ഗ്രൗണ്ടില്‍ ഫെന്‍സിംഗ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പണ്‍ ജിം എന്നിവയും ഇന്‍ഡോറില്‍ സ്പോര്‍ട്സ് ഫ്ലോറിംഗ്, വൈദ്യുതി സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും. ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കുന്നതിനായി 90 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലുമാണ് ഗ്രൗണ്ട് നിര്‍മിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘’ഒരു പഞ്ചായത്ത് ഒരു കളിക്കളം’’.
സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. കായിക സൗകര്യങ്ങള്‍ ലഭ്യമാക്കുക വഴി കുട്ടികളെ കളിക്കളങ്ങളിലേക്കെത്തിച്ച് കായിക മേഖലയിലെ വളര്‍ച്ചയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് പറഞ്ഞു.